കേരളത്തിൽ 102 പാക് പൗരൻമാർ രാജ്യം വിടാൻ നിർദ്ദേശം; പകുതിയോളം മെഡിക്കൽ വിസയിൽ എത്തിയവർ
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നിലപാട് സ്വീകരിച്ചുകൊണ്ട്, രാജ്യത്തെ പാക് പൗരൻമാരെ ഉടൻ തിരിച്ചയക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ ഉള്ള 102 പാക് പൗരൻമാർക്കും ഈ നിർദ്ദേശം ബാധകമായിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ ഉള്ള പാകിസ്ഥാൻ പൗരൻമാരിൽ പകുതിയോളം പേർ ചികിത്സയ്ക്കായി മെഡിക്കൽ വിസയിൽ എത്തിയവരാണ്. മറ്റു ചിലർ വ്യാപാര ആവശ്യങ്ങൾക്കാണ് എത്തിയത്. മെഡിക്കൽ വിസയിൽ എത്തിയവർ ഏപ്രിൽ 29നും, മറ്റുള്ളവർ 27നുമുമുമ്പ് ഇന്ത്യ വിട്ട് പോവണമെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകിയ നിർദ്ദേശം. ഇന്ത്യയിലെ എല്ലാ പാകിസ്ഥാൻ വിസ സേവനങ്ങളും സസ്പെൻഡ് ചെയ്തതായും, വിദ്യാർത്ഥി വിസയിലും മെഡിക്കൽ വിസയിലും എത്തിയവർ രാജ്യം വിട്ട് പോവേണ്ടതായും അറിയിച്ചിട്ടുണ്ട്. ഹിന്ദു മതം പിന്തുടരുന്ന പാക് പൗരൻമാർക്ക് ദീർഘകാല വിസയുടെ പരിധിയിൽ ഒഴിവുണ്ടായേക്കാം. സാർക്ക് വിസ ഇളവ് പദ്ധതിയിലൂടെ ഇന്ത്യയിൽ പ്രവേശിച്ച പാക് പൗരൻമാർക്ക് 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് കേന്ദ്രം നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇവർക്കുള്ള സമയം ഇന്ന് അവസാനിക്കുന്നതായി അധികൃതർ അറിയിച്ചു.